അവസാനത്തെ തുരുത്ത് (കഥ)

      റോഡരികില്‍   പുല്‍പ്പരപ്പില്‍   ഇറക്കി വണ്ടി  പാര്‍ക്ക് ചെയ്തു .

                      അവിടെ ഉറക്കം തൂങ്ങിനില്‍ക്കുന്ന , പാതി  ദ്രവിച്ച  ആ പഴയ  മാവിന്റെ താഴെ  പഴയ   മാടക്കടയുടെ  അവശിഷ്ട്ടങ്ങള്‍  എന്നില്‍  പഞ്ചാരമിട്ടായിയുടെ ഓര്‍മ്മകള്‍  ഉണര്‍ത്തി .

ഇവിടെ നിന്നാണ്  സോമരാജന്‍  എന്ന സുഹൃത്ത്‌  പണ്ടൊരിക്കല്‍ '  ഫല്‍ഗോവ  ' എന്ന ഒരു  രുചിസാഗരം  വാങ്ങിത്തന്നത് . മുഖര്‍ജി  എന്ന കടക്കാരന്‍ വഴുവഴുപ്പുള്ള  ഒരുകഷണം  ഫല്‍ഗോവ  വൃത്തിയോടെ  മുറിച്ച് ഒരു ഇലക്കീറില്‍ വച്ചുതരുവായിരുന്നു . അയാളുടെ പേരുപോലെ ആ മുഖവും എനിക്ക് പുതുമയായിരുന്നു . കാണുമ്പോളെല്ലാം    അയാള്‍ തര്‍ജ്ജിമ ചെയ്ത ചില സോവിയറ്റ് യൂണിയന്‍ പുസ്തകങ്ങളില്‍  മുഴുകി ഇരിക്കുകയായിരിക്കും. 

                നീലനിറം  പച്ചയുമായി  ഇഴുകിചെരുന്നത് എവിടെയാണ് ? ഈ ചോദ്യം എന്നോട് തന്നെ ചോദിച്ച്  ഞാന്‍ കുഴങ്ങി. ദൂരെ  പച്ചപ്പുകളില്‍ ഒളിപ്പിച്ച തീവണ്ടിപ്പാതയിലൂടെ    ഒരു ചരക്കുവണ്ടി  താങ്ങാവുന്നതില്‍ ഏറെ ഭാരവുമായി കടന്നു പോയി. എനിക്ക് പോകേണ്ട ഒറ്റയടിപ്പാതയിലൂടെ  ഞാനും ഒറ്റ ബോഗിയുള്ള വണ്ടിയെ പോലെ നടന്നു നീങ്ങുകയാണ്. 

               ഇടയ്ക്കു മൊബൈല്‍ ഫോണ്‍ എടുത്തുനോക്കുന്നത് ഒരു പുതിയ ശീലം ആയിട്ടുണ്ട് . അതിശയം !   റയിഞ്ച് ഉണ്ട്.  കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍  മൊബയിലിന്റെ കാണാവലകള്‍ എത്തിനോക്കിയിട്ടില്ലാത്ത ഒരു സ്ഥലം ആയിരുന്നു ഇത്. 

              'ഇത്'  എന്നാല്‍ സോമരാജന്‍ എന്ന സുഹൃത്തിന്റെ നാട് . വയലുകളും പോളക്കുങ്ങളും തോടുകളും  വരമ്പുകളും  ഇടയിട്ട നീല നിറം പച്ചയുമായി ഇഴുകിച്ചേര്‍ന്ന ഒരു തുരുത്ത്.

ഈവഴി വരുമ്പോള്‍ എപ്പോഴും   ചേമ്പിലക്കാടുകളിലേക്ക്  ഒരു കുളക്കോഴി ഊളയിട്ടു മറയും. അവള്‍ക്കു മാത്രം ഇക്കണ്ട കാലമായി ഒരു മാറ്റവും ഇല്ല. തന്റെ നാരുപോലുള്ള കാലുകള്‍ ചലിപ്പിച്ചുകൊണ്ട്‌  അവള്‍ ഓടി മറയുന്നത് ചെമ്പിലക്കാടുകളിലെ  ഏതോ രഹസ്യത്തിലെക്കാണ് .

          പച്ചവിരിപ്പില്‍  പൊട്ടുകള്‍ പോലെ അനേകം ദേശാടന പക്ഷികള്‍ . അവ ദൂരെ ഏതോ ദേശത്തുനിന്നും  മൈലുകള്‍ താണ്ടി എല്ലാവര്‍ഷവും ഈ തുരുത്തില്‍ എത്തുമെന്ന്  ഒരിക്കല്‍ സോമരാജന്‍  പറഞ്ഞതാണ് . തലമുറകള്‍ ആയി അവര്‍ ആ പതിവ് തുടരുന്നു. 

അവയുടെ തലച്ചോറില്‍  ഒളിപ്പിച്ച ഏതു കാന്തമാണ്  വഴി തെറ്റാതെ അവയെ ഈ തുരുത്തില്‍ എത്തിക്കുന്നത് !? ആര്‍ക്കറിയാം !  ആ വഴി നടക്കുമ്പോള്‍ ചിലപ്പോളൊക്കെ ഒരു നീര്‍ക്കോലി വരമ്പില്‍ നിന്ന് കൈതമറയത്തേക്ക്   പാഞ്ഞുപോയി തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് .  

                തുരുത്തില്‍ ഒരു ആശ്രമം പോലെ തോന്നിപ്പിക്കാറുള്ള സോമരാജന്റെ വീട്.  അവിടെ  അവന്റെ ഭാര്യ ദേവികയും 'മാളു' എന്ന മോളും.    രണ്ടു മുറിയും ഒരു അടുക്കളയും  മാത്രമേ ഉള്ളു എങ്കിലും  വളരെ വിശാലത തോന്നിച്ചു ആ വീടിന്.  ടൌണില്‍ എന്റെ  വീട്ടില്‍ എത്ര മുറി ഉണ്ടെങ്കില്‍ എന്ത് ...ഒന്നിനും  സൗകര്യം ഇല്ല.  നിരന്നു കിടക്കുന്ന വീട്ടുസാമാനങ്ങല്‍ക്കിടയിലൂടെ നുഴഞ്ഞു നടക്കേണ്ട ഗതി. എന്നിട്ടും വാങ്ങികൂട്ടുന്നു പിന്നെയും. ഇതൊരുപക്ഷെ പട്ടണത്തിന്റെ വിധിയാകാം. 

                    വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ സോമരാജന്റെ വീട്ടില്‍ ആദ്യം വന്നത്. ശരിക്കും പറഞ്ഞാല്‍ പ്രീ- ഡിഗ്രി കാലത്ത്. ഇന്ന് പ്രീ-ഡിഗ്രി ഇല്ലല്ലോ ? പ്ലസ് ടൂ  സ്കൂളിന്റെ ഭാഗമായതിനാല്‍ പ്ലസ് ടൂ ക്കാരന് സ്കൂള്‍ കുട്ടിയുടെ സ്വാതന്ത്ര്യമേ കാണു. പഴയ പ്രീ ഡിഗ്രി കാരന്  കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടിയിരുന്നു. പട്ടണത്തില്‍ നിന്നും ബസ്സില്‍ യാത്ര ചെയ്ത് പിന്നെ ഒരുപാട് ദൂരം നടന്നാണ് സോമരാജന്റെ  വീട്ടില്‍ എത്തിയത്. പിന്നീട്  റോഡു വിപ്ലവം  വന്നു. നടക്കേണ്ട ദൂരം ഒരുപാട് കുറഞ്ഞു. വഴി മുഖര്‍ജിയുടെ കട നിന്ന ഇടം വരെ എത്തി. ഒരു ചെറിയ പാലം വഴി മുടക്കിയില്ലെങ്കില്‍ ഇരുചക്ര വാഹനത്തില്‍ വീട്ടുപടി വരെ എത്താം. ആദ്യകാലത്ത് ഇവിടെ എത്തുവാന്‍ ഒരുപാട് ഒറ്റത്തടിപ്പാലങ്ങള്‍  കയറണമായിരുന്നു. സോമരാജന്‍ അവയിലൂടെ കൈ വീശി ഒരു സര്‍ക്കസ് കാരനെ പോലെ നടന്നുപോയപ്പോള്‍ ഞാന്‍ അറച്ച് മടിച്ച് ഓരോ പാലവും താണ്ടി.  ആദ്യം ഈ പാളങ്ങള്‍  കടക്കുന്നതും തോട്ടുവെള്ളത്തില്‍ മുഖം കഴുകുന്നതും എല്ലാം എന്നെ ബുദ്ധിമുട്ടിച്ചു എങ്കിലും ഞാന്‍ പിന്നെ എപ്പോഴോ സോമരാജന്റെ വീടിനെയും നാടിനെയും സ്നേഹിച്ചു തുടങ്ങിയിരുന്നു.     

 

              കോളേജു ജീവിതം കഴിഞ്ഞും അവന്റെ വീട്ടില്‍ വല്ലപ്പോഴും ചെല്ലാരുണ്ടായിരുന്നു.  ഒരു നല്ല   ജോലി നേടാന്‍ ഒന്നും അവന്‍ കാത്തിരുന്നില്ല. പട്ടണത്തില്‍ അത്ര വലുതല്ലാത്ത ഒരു മരമില്ലില്‍ സോമരാജന്‍ അവന്റെ വഴി കണ്ടു. വീട്ടില്‍ ചെല്ലുമ്പോള്‍ എല്ലാം അവന്റെ അമ്മയുടെ പരാതിയും അതായിരുന്നു. ആ പാവം സ്ത്രീ മകനെ പട്ടണത്തിലെ  കോളേജില്‍  വിട്ടത് സര്‍ക്കാരിന്റെ നാല് ചക്രം വാങ്ങുന്ന ഒരു ജോലി കിട്ടുമെന്ന് കരുതിയായിരുന്നു. പക്ഷെ മകന്‍ തലതിരിഞ്ഞു പോയി എന്നായിരുന്നു അമ്മയുടെ പരാതി. ആ അമ്മയുടെ കാലം കഴിഞ്ഞപ്പോള്‍ സോമന്‍ ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചു. പക്ഷെ ഈ വെള്ളക്കുഴിയില്‍ വരുവാന്‍ നല്ല പെണ്ണുങ്ങള്‍ തയ്യാര്‍ ആവില്ല എന്ന് അവന്‍ വെറുതെ ഭയന്നു. കഴിഞ്ഞ തവണ വന്നപ്പോള്‍ അവന്റെ മകള്‍ മാളു പിച്ചവച്ച്  നടക്കുകയായിരുന്നു. കണ്ണുകളില്‍ നക്ഷത്രം മിന്നുന്ന ഒരു ഓമനക്കുട്ടി. 

             ദൂരെ പല ഇടങ്ങളിലും വന്‍കെട്ടിടങ്ങള്‍ ഉയരുന്നത് കാണാം. അവ ആകാശത്തേക്ക് കുത്തിക്കയറുന്നു.   കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങള്‍ക്ക് മീതെ മഞ്ഞ പെയിന്റടിച്ച ക്രെയിനുകളുടെ  തലപ്പൊക്കം  .  അവ പച്ചപ്പിന്റെ ശാലീനതയ്ക്ക് കളങ്കം തീര്‍ക്കുന്നത് ഞാന്‍ വേദനയോടെ അറിഞ്ഞു. 

                വീട്ടുവാതില്‍ക്കല്‍ എത്തിയപ്പോള്‍ സോമരാജന്റെ ഭാര്യ ദേവിക കുഞ്ഞിനു ഭക്ഷണം നല്‍കുകയായിരുന്നു. മാളു അല്പം വളര്‍ന്നു. അപരിചിതനെ കണ്ടതും അവള്‍ അമ്മയെ വിട്ട് അകത്തേക്ക് ഓടി. 

            ദേവിക അഥിതിയെ സ്വീകരിച്ചിരുത്തി. 

             അല്പം നീണ്ട ഇടവേളയ്ക്കു ശേഷം വരുന്ന അഥിതി എങ്കിലും ഇന്നലെ കണ്ടു പിരിഞ്ഞ ഒരാളോട് എന്നവണ്ണം  വളരെ ഊഷ്മളമായ  ഒരു സ്വീകരണം അന്ന് എന്ന് ഇവിടെ ലഭിക്കുക.

അവിടെ വൈദുതി  പണി മുടക്കി കിടക്കുകയായിരുന്നു. ഞാന്‍ കയറിയപ്പോള്‍ കരണ്ടുവന്നു. "കണ്ടോ ഐശര്യം ഉണ്ട് .." അവള്‍ മൊഴിഞ്ഞു. 

            സോമരാജന്‍ അവിടെ ഇല്ലായിരുന്നു. കാത്തിരുപ്പിന്റെ കുറച്ചു സമയം കൊണ്ട്‌  മാളുമോളുടെ  അപരിചിതത്വം പടിയിറങ്ങി. അവള്‍ അടുക്കല്‍ ഇരുന്ന് കൊഞ്ചിക്കുഴഞ്ഞു.   പട്ടണത്തില്‍ നിന്നും ഞാന്‍ പൊതിഞ്ഞു കൊണ്ടുവന്ന പല നിറങ്ങള്‍ ഉള്ള മധുരപലഹാരങ്ങള്‍ അവള്‍ സന്തോഷത്തോടെ കഴിക്കുവാന്‍ തുടങ്ങി.

     "ലഡുവോക്കെ അവക്ക് വലിയ ഇഷ്ട്ടവാ .. ഇവിടെ ഈ കാട്ടുമുക്കില് ഇത് വല്ലതും കിട്ടുവോ ? " ദേവിക അത് പറഞ്ഞപ്പോള്‍ വഴിവക്കിലെ പെട്ടിക്കടയിലെ പഞ്ചാര മിട്ടായിയുടെയും ഫല്‍ഗോവയുടെയും   രുചി ഇവര്‍ അറിഞ്ഞിട്ടില്ലല്ലോ എന്ന് എന്റെ മനസ്സ് ഖേദിച്ചു. 

     "ഇവിടെ ഇപ്പം മൊബൈല്‍ ഫോണിനു  റയിഞ്ച് ഉണ്ട് ... "  

     "ഉവ്വ് . ഇവിടെ സോമേട്ടനും മൊബൈല്‍ വാങ്ങി. " ദേവിക അഭിമാനം നിറഞ്ഞ സ്വരത്തില്‍ മറുപടി പറഞ്ഞു. അപ്പോളാണ്  മേശപ്പുറത്ത്  ചാര്‍ജര്‍  കിടക്കുന്നത് ശ്രദ്ധിച്ചത്. 

     "ഓ.. അവന്‍ എനിക്ക് നമ്പര്‍  തന്നില്ല "

ദേവിക നമ്പര്‍ പറഞ്ഞത് ലോഡ് ചെയ്തു.

           ഒരുവട്ടം പട്ടണത്തില്‍  ദേവികയുമായി  എത്തിയപ്പോള്‍  അവന്‍ മതില്‍ക്കെട്ടില്‍  ശ്വാസം മുട്ടിക്കഴിയുന്ന  എന്റെ വീട്ടിലും എത്തിയിരുന്നു. പട്ടണത്തിന്റെ പളുപളുപ്പ്   നോക്കിക്കണ്ട്‌ അതിശയം  കുമിഞ്ഞ കണ്ണുകള്‍ ആയിരുന്നു  ദേവികയുടെ  മുഖത്ത്.  മൈക്രോ വേവ്  ഓവന്‍ , വാഷിംഗ്  മിഷീന്‍ തുടങ്ങിയ  വിലപിടിപ്പുള്ള  ഉപകരണങ്ങളില്‍  അവള്‍ കൊതിയോടെ നോക്കുന്നത് എനിക്ക് മനസ്സിലായി.

             "ചേട്ടന്‍ എന്തെ പെണ്ണ് കെട്ടാത്തത് ? ഇവിടെ വരുന്ന പെണ്ണിന് എന്താ ഒരു സുഖം ! വെറുതെ ഇരുന്നാല്‍ മതി. പണിയെല്ലാം ഈ മെഷിനുകള്  ചെയ്തൊളുമല്ലോ ? " അവള്‍ മനസ്സ് തുറന്നു പറഞ്ഞു . 

അന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു - ' സഹോദരി ..നിനക്ക് അറിയില്ല . ദിനങ്ങള്‍ക്കുള്ളില്‍ ഇവ നിങ്ങളെ ശ്വാസം മുട്ടിക്കും .' 

               സോമരാജന്റെ  ഫോണിലേക്ക് വിളിച്ചു . അത്  ഓഫായിരുന്നു. പക്ഷെ അധികം വൈകാതെ അവന്‍ എത്തി. അവന്റെ മൊബൈല്‍ ഫോണില്‍ "ബാറ്റെറി ലോ" ആയിരുന്നു.

     "ഓ ... രണ്ടു ദിവസമായി ഇവിടെ കരണ്ടില്ലായിരുന്നു . കരണ്ടില്ലെങ്കില്‍ ഈ സാധനം  ചത്തുപോകും അല്ലെ ? " അവന്‍ ഉപയോഗ ശൂന്യമായ ഒന്നിനെ എന്നവണ്ണം അത് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു . 

     " നീ പിന്നേം തടിച്ചു " അവന്‍ എന്റെ മുഖത്ത് ഉറ്റുനോക്കി പറഞ്ഞു.

     " നീ പട്ടണത്തിലെങ്ങും  വരാറില്ലേ ? " ചുക്ക് പൊടിച്ചു ചേര്‍ത്ത ചായ ഒരിറക്ക്  കഴിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു. 

            അവന്‍ എന്നെ നോക്കി മൃദുവായി ഒന്ന് ചിരിച്ചു . എന്നിട്ട് ഒരു മറുചോദ്യം. - "ദേവി ഒന്നും പറഞ്ഞില്ലേ ? "

ഞാന്‍ ഇല്ല എന്ന് തല കുലുക്കി .

   "ഞങ്ങള്‍ ഈ തുരുത്ത് ഒഴിയുകയാണ് . സ്റ്റാര്‍ ലാന്‍ഡ് ഗ്രൂപ്പ്  കമ്പനി ഇത് മുഴുവന്‍  വിലക്കെടുത്തു. നല്ല വില   പറഞ്ഞു. അവര്‍  തന്നെ  ഞങ്ങള്‍ക്ക്   പട്ടണത്തില്‍  സ്ഥലം അറേഞ്ച് ചെയ്തു തരും. ഈ തുരുത്തിലെ അഞ്ചു കുടുംബങ്ങള്‍ക്കും അടുത്തടുത്ത്‌ വീട്  വെക്കാന്‍ പ്ലാന്‍ ഉണ്ട്. "

 

ഓ ദൈവമേ ..

                തുരുത്ത് ഉണങ്ങി മറയുന്നത്  ഞാന്‍ മനസ്സില്‍  കണ്ടു. നീലനിറം  പച്ചയില്‍ നിന്നും വേര്‍പെടുന്നതും പച്ച  നരച്ചു മങ്ങി പൂഴിയുടെ നിറത്തിന്  വഴി മാറുന്നതും ഞാന്‍ കണ്ടു. നോക്കിനില്‍ക്കെ അവിടെ വമ്പന്‍ ഫ്ലാറ്റ്  സമുച്ചയങ്ങള്‍ ഉയര്‍ന്നു പൊങ്ങി. പരസ്യത്താളില്‍ സ്റ്റാര്‍ ലാന്‍ഡ് കമ്പനിയുടെ അമ്പാസിടര്‍മാര്‍ വീമ്പു പറയുന്നതും കണ്ടു. എനിക്ക് സോമാരാജനോട് ഇനി ഒന്നും പറയുവാനില്ല. അവന്‍ ഉടന്‍  യാഥാര്‍ത്ഥ്യം  ആകുവാന്‍ പോകുന്ന ആ പറിച്ചുനടലിന്റെ ഓര്‍മയുടെ  അഭിമാനത്തില്‍ കുളിച്ചു നില്‍ക്കുകയാവും. 

              ദേവികയ്ക്ക്  ഇനി പട്ടണം സമാധാനത്തോടെ നോക്കിക്കാണാം . കമ്പോളങ്ങളില്‍ രാത്രി വരെ ചുറ്റിത്തിരിയാം. കുട്ടിയെ വര്‍ണ്ണപ്പട്ടില്‍  പൊതിഞ്ഞ് ഇംഗ്ലീഷ് സ്കൂളില്‍ ആക്കാം. അവള്‍ അച്ഛനെ പപ്പാന്നും അമ്മയെ മമ്മീന്നും മറ്റുള്ളവരെ അങ്കിളെന്നും    ആന്റീന്നും  വിളിക്കുന്നത്‌ കേട്ട് സന്തോഷാശ്രു പൊഴിക്കാം. ഈ ചേറും ചേമ്പും കാണാതെ , വെള്ളക്കെട്ടും ആനപ്പുല്ലും ഇല്ലാത്ത ഒരു കരയില്‍ മോട്ടോര്‍ വാഹനങ്ങളുടെ അനസൂതം പൊഴിയുന്ന സംഗീതം നുകര്‍ന്ന് സുഖമായി കഴിയാം. 

              തിരികെ നടക്കുമ്പോള്‍ ആ കുളക്കോഴി വഴിയരികില്‍ നില്‍ക്കുന്നത്   കണ്ടു . അവള്‍  ചേമ്പിലക്കാടിന്റെ    അരികു പറ്റി നില കൊള്ളുകയായിരുന്നു .  കാലുകള്‍ നീട്ടിവച്ച്  ചെമ്പിലക്കാടിന്റെ   രഹസ്യത്തിലേക്ക് ഓടുവാന്‍ അവള്‍ മറന്നതുപോലെ. അല്ലെങ്കിലും പ്രീയപ്പെട്ട കുളക്കോഴിപ്പെണ്ണേ .. ഇനി എത്ര നാള്‍ ? അവശേഷിക്കുന്ന        ചേമ്പിലക്കാടുകളും വെട്ടിത്തെളിക്കപ്പെടുവാന്‍  കരാറായി. അവര്‍ എത്തുവാന്‍ സമയമായി. ചെണ്ട കൊട്ടിയും കുഴല് വിളിച്ചും അവര്‍ വരും. നിര്‍മാണയന്ത്രങ്ങളുടെ  വന്‍പട. ഒരു ചെറിയ തുരുത്തുപോലും അവശേഷിപ്പിക്കാതെ  ഈ കേരളം മുഴുവന്‍ വമ്പന്‍ ഫ്ലാറ്റുകള്‍ പടുത്തുയര്‍ത്താന്‍ . 

                       ഇനി എവിടെ പറന്നിറങ്ങും എന്ന് ദേശാടന പക്ഷികള്‍ക്ക്  അറിയില്ല. എവിടെ ഇഴഞ്ഞെത്തുമെന്നു നീര്‍ക്കോലികള്‍ക്കും .   

           എനിക്കും ഇല്ലയിനി ഇടക്കുവല്ലപ്പോഴും നടന്നെത്തുവാന്‍ ഒരു തുരുത്ത് . 

----------------------------------------------------------------------------------------------------------------------------------------

 

                                                                                   -  കണക്കൂര്‍ 

 

Views: 116

Tags: kanakkoor, story

Comment

You need to be a member of Whiteline World to add comments!

Join Whiteline World

Comment by Kanakkoor R Sureshkumar on June 26, 2012 at 9:08pm

പ്രീയപ്പെട്ട രോഹന്‍ മേനോന്‍ ,  താങ്കള്‍ എഴുതി - 

"ഗ്രാമം പട്ടണമാകണം, പട്ടണം നഗരമാകണം, ഫ്ലാറ്റില്‍ താമസിക്കണം. പുരോഗതി നമുക്കും വേണം. എന്നിട്ട് വേണം നഷ്ടപ്പെട്ട തുരുത്തിനെപ്പറ്റി ചിന്ത."

കൊള്ളാം .
  അവസാനത്തെ മരം വെട്ടിക്കഴിയുമ്പോള്‍
അവസ്സാനത്തെ തുള്ളി വെള്ളം മലിനപ്പെട്ടുകഴിയുമ്പോള്‍  
നമ്മള്‍ അറിയും 
പണം നമുക്ക് ഭക്ഷിക്കുവാന്‍ കഴിയില്ല എന്ന്. 
എന്താണ്   പുരോഗതി ? 

 

Comment by Kanakkoor R Sureshkumar on June 26, 2012 at 9:04pm

Anandavalli Chandran,  Jaya Pillai , Mini s, കഥ   വായിച്ചതിനും  അഭിപ്രായം  രേഖപ്പെടുത്തിയതിനും  നന്ദി.   കഥ അല്പം നീണ്ടുപോയി  എന്നറിയാം. പൊതുവേ  വലുപ്പം കൂടിയ കഥകള്‍ പോസ്റ്റ്‌ ചെയ്യാറില്ല.  ഇത്തവണ പരീക്ഷിച്ചു നോക്കിയതാണ്. 

Comment by Rohan Menon on June 26, 2012 at 9:33am
ഗ്രാമം പട്ടണമാകണം, പട്ടണം നഗരമാകണം, ഫ്ലാറ്റില്‍ താമസിക്കണം. പുരോഗതി നമുക്കും വേണം. എന്നിട്ട് വേണം നഷ്ടപ്പെട്ട തുരുത്തിനെപ്പറ്റി ചിന്ത.
Comment by Jaya Pillai on June 25, 2012 at 9:43pm

a good story sir.

Comment by Anandavalli Chandran on June 21, 2012 at 12:17pm

ഒന്നുകൂടി  വായിയ്ക്കണം .

ആശംസകള്‍ .

Comment by Kanakkoor R Sureshkumar on June 21, 2012 at 8:11am

ശ്രീ മോഹന്‍ പുത്തഞ്ചിറയും  വിജയകുമാറും    കഥ നന്നായി  വിശകലനം ചെയ്തത് കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി. 

"കരന്റില്ലെങ്കില്‍ ചത്തു... "  രണ്ടു സുഹൃത്തുക്കള്‍ കണ്ടു മുട്ടുമ്പോള്‍ സ്വാഭാവികമായും പറയാവുന്ന കാര്യം. 
മഴക്കാറ് കാണുമ്പോള്‍ നമ്മള്‍ സുഹൃത്തിനോട് പറയില്ലേ  "മഴ പെയ്യുമെന്ന് തോന്നുന്നു. "  
ഈ കഥയില്‍ ഇതൊരു ആത്മഗതം ആണ്. ഒരിക്കല്‍ കൂടി വിജയകുമാര്‍ ജിക്ക് നന്ദി. 
Comment by V Vijayakumar on June 20, 2012 at 11:57pm

ഇനി ആകാശം മുട്ടുന്ന വീടുകള്‍ മാത്രം.  വയലുകലില്ല, തുരുത്തുകളില്ല, വൃക്ഷങ്ങളില്ല,  പക്ഷി മൃഗാതികള് ഇല്ലേ ഇല്ല.  മുംബൈ പോലുള്ള വന്‍നഗരങ്ങളില്‍ പണ്ടുണ്ടായിരുന്ന പണിശാലകളും തൊഴിലാളികളും എവിടെയോ പോയി മറഞ്ഞു. അവിടൊക്കെ ഇപ്പോള്‍ ആകാശം മുട്ടുന്ന വീടുകള്‍. കേരളത്തിലാണെങ്കില്‍ തൊഴില്‍ശാലകള്‍ ഉണ്ടാകാന്‍ സാധ്യത  കുറവ്.  എന്നിട്ടും ഈ വീടുകളിലൊക്കെ ആരാണ് താമസിക്കാന്‍ പോകുന്നത് ?  അധിനിവേശക്കാരായിരിക്കുമോ ?

"കരണ്ടില്ലെങ്കില്‍ ഈ സാധനം  ചത്തുപോകും അല്ലെ ? "  ആദ്യമായി ചോദിച്ചറിയുന്നത്‌ പോലെ...  ഇവിടെ അതിശയോക്തി കൂടിയോ ?  ചുറ്റും പുരോഗതി ഉണ്ടായി, സിഗ്നലോക്കെ കിട്ടാന്‍ തുടങ്ങി നാളുകളായി, എഗ്രിമെന്റ് വരെ സൈന്‍ ചെയ്തു മൊബൈല്‍ ചാര്‍ജിങ്ങിനെ പറ്റി ഇവ്ടുന്നല്ലെങ്കിലും ജോലിസ്ഥലത്ത്  നിന്നുമോക്കെ അറിഞ്ഞു കാണില്ലേ. 


കഥ നന്നായിരിക്കുന്നു.

Comment by Mohan Puthenchira on June 20, 2012 at 9:16pm

നല്ല കഥ. വളരെ ശക്തമായ ബിംബങ്ങളിലൂടെ നമ്മളിന്നഭിമുഖീകരിക്കുന്ന വലിയൊരു വിപത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു ഈ കഥ.

‘ഫല്‍ഗോവ‘ മിഠായിയും, തര്‍ജ്ജിമ ചെയ്ത സോവിയറ്റ് യൂണിയന്‍ പുസ്തകവും, നീലനിറം പച്ചയുമായി ഇഴുകിച്ചേരുന്നതും, മൊബയില്‍ ഫോണിനു പണ്ടുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ റേഞ്ച് ലഭ്യമാകുന്നതും, പച്ച വിരിപ്പില്‍ പൊട്ടുകള്‍ പോലെ വന്നെത്തുന്ന ദേശാടനപ്പക്ഷികളും, തുരുത്തില്‍ ആശ്രമം പോലുള്ള വീടും, അതിലെ അന്തേവാസികളും എല്ലാം വളരെ നന്നായി ഈ കഥയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

ആദ്യം കാണുമ്പോള്‍ ചേമ്പിലക്കാടിന്റെ ഏതോ രഹസ്യത്തിലേക്ക് ഓടി മറയുന്ന കുളക്കോഴി, ഒടുവിലാകുമ്പോള്‍ ചേമ്പിലക്കാടിന്റെ രഹസ്യത്തിലേക്ക് ഓടുവാന്‍ മറന്ന് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന കാഴ്ചയിലേക്ക് നാം വന്നെത്തുമ്പോള്‍ നമ്മള്‍ ഇന്നു കടന്നു പോകുന്ന ഭീകരമായ ഒരവസ്ഥയുടെ കൃത്യമായ ഒരു ചിത്രം നമുക്കു മുന്നില്‍ അനാവൃതമാകുന്നു. നഗരം ഗ്രാമത്തെ ഗ്രസിക്കുന്ന ദുരവസ്ഥയെക്കുറിച്ച് കവികളും കഥാകൃത്തുക്കളും പ്രകൃതി സ്നേഹികളും, സാമൂഹ്യ പ്രവര്‍ത്തകരും, പൊതുജനങ്ങളുമെല്ലാം ഒരു പാട് വാചാലരായിട്ടുണ്ട്, പ്രതിരോധങ്ങള്‍ തീര്‍ത്തിട്ടുണ്ട്. പക്ഷേ എല്ലാ പ്രതിരോധങ്ങളേയും ചവുട്ടിയരച്ച് നിര്‍ദ്ദയം മുന്നോട്ട് പോകുവാന്‍ ഇത്തരം അധിനിവേശങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടേക്കധിക്രമിച്ചെത്തുന്നത് ‘വന്‍ പട‘ നിര്‍മ്മാണ യന്ത്രങ്ങളുടേതാണ്. പട വരുന്നത് യുദ്ധം ചെയ്യാനാണ്. ഇവിടെ പ്രകൃതിക്കു മീതെ യുദ്ധം ചെയ്യുന്നത് ഈ അഭിനവ യന്ത്രങ്ങളാണ്. അതിനു കളമൊരുക്കുന്നത് മുതലാളിത്തവും ഗവര്‍മ്മെന്റുകളുമാണ്. പഴമയുടെ പ്രതീകങ്ങളായ ചെണ്ടയും, കുഴലും പുതുമയുടെ കടന്നുകയറ്റത്തിനു പിന്നണിയാകേണ്ടി വരുന്ന ദുരവസ്ഥയില്‍ സാധാരണക്കാരന്റെ നിസ്സഹായത മുഴുവനുമുണ്ട്. പക്ഷേ എക്കാലത്തും സംഭവിച്ചിട്ടുള്ളതു പോലെ ഗ്രാമത്തിന്റെ ശാലീനതയില്‍ നില്‍ക്കുമ്പോള്‍ നഗരത്തിന്റെ ‘പളപള’പ്പിലേക്ക് ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ മനസ്സുകള്‍ ഇത്തരം അധിനിവേശങ്ങളുടെ സഹായികളാകുന്നതും നമ്മള്‍ കാണുന്നു.

കേരളം ഇന്നു നടന്നടുത്തു കൊണ്ടിരിക്കുന്ന ഒരു ദുരന്തത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ കഥയ്ക്കു കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ കഥ ലക്ഷ്യം കണ്ടു എന്ന് നിസ്സംശയം പറയാം. കഥാകൃത്തിന് അഭിനന്ദനങ്ങള്‍.

Comment by Kanakkoor R Sureshkumar on June 19, 2012 at 10:33pm

 കഥ വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ശ്രീ കൃഷ്ണകുമാര്‍ , അനീഷ്‌, കവിയൂര്‍, മധു ബാലകൃഷ്ണന്‍ , സദാശിവന്‍ കുഞ്ഞി .. എന്നിവര്‍ക്ക്  നന്ദി. 

അല്പം നീണ്ട കഥ ആദ്യമായാണ് ഇട്ടത്.  അനീഷ്‌ പറഞ്ഞ പോലെ ചില തിരുത്തലുകള്‍ ആവശ്യമാണ്. എങ്കിലും കഥയുടെ നീളം കുറയ്ക്കുവാന്‍ കഴിയുമോ എന്ന് സംശയം. ചുരുക്കി എഴുതിയാല്‍ കഥയുടെ ശരീരം നഷ്ട്ടപെടും. സ്ഥലകാല വിവരണം  വേണ്ടെന്നു വെച്ചാല്‍ കഥ തന്നെ നഷ്ട്ടപെടും എന്ന് തോന്നി. (ചിലപ്പോള്‍ എന്റെ തോന്നല്‍ ആവും. ) എങ്കിലും ഞാന്‍  കുഞ്ഞുകഥകള്‍ ഇഷ്ട്ടപെടുന്നു. 
വായനക്കും അഭിപ്രായങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി. 
Comment by Sadasivankunji V.M. on June 19, 2012 at 9:44pm

Peruthishtamayi....

CHECK OUT!!

___________________________

Type in Malayalam

________________________

Latest Activity

Devan Tharappil posted blog posts
13 hours ago
E.HARINDRANATH posted blog posts
13 hours ago
E.HARINDRANATH commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
22 hours ago
JP Thakazhy commented on Devan Tharappil's blog post ജെ.പിക്കു ജന്മദിനാശംസകൾ !!
23 hours ago
Devan Tharappil's blog post was featured
23 hours ago
Boban Joseph liked V Vijayakumar's blog post തോറ്റവൻ
yesterday
Boban Joseph liked A.R. Muralidharan's blog post പേഴ്സ്
yesterday
Boban Joseph commented on Boban Joseph's blog post കവിതകളും കുട്ടിക്കാലവും
yesterday
JOY GURUVAYOOR's blog post was featured
yesterday
M N PRASANNA KUMAR's blog post was featured
yesterday
V Vijayakumar liked JOY GURUVAYOOR's blog post "ഇനി ഞാന്‍ മരിക്കില്ല"
yesterday
V Vijayakumar liked A.R. Muralidharan's blog post പേഴ്സ്
yesterday
മധു ബാലകൃഷ്ണന്‍ commented on U N Gopi Nair's blog post A Swimmer's Tribute to Vivekananda Rock
yesterday
Pavithran Kannapuram liked Mohan Puthenchira's blog post പ്രാര്‍ത്ഥനകള്‍
yesterday
Ajay liked A.R. Muralidharan's blog post പേഴ്സ്
yesterday
Ajay commented on Ajay's blog post മുഖങ്ങൾ - part 6 telecast by DD 4 on 12/05/13
yesterday

Badge

Loading…

Check Out !!

 

BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations

Music Online

JOB OPPORTUNITIES

Click here for details

____________________ Whiteline Vartha

Whiteline

___________________

© 2013   Created by Whiteline World.

Badges  |  Report an Issue  |  Terms of Service