മണിക്കുട്ടിയുടെ എട്ടു പെണ്‍മക്കള്‍
..........................................................
കഥ ..
...............................
ഭാഗം ഒന്ന്
പൂച്ച പെറ്റു എന്ന് കേട്ടപ്പോള്‍ അടുക്കള ചായ് വിലേക്ക് ഞാനെന്‍റെ കണ്ണുകളെ പായിച്ചു .. നല്ല ഓമനത്തമുള്ള എട്ടു കുട്ടികള്‍ . എന്‍റെ സാന്നിധ്യം തള്ളപ്പൂച്ചയ്ക്ക് ഇഷ്ടമായില്ലെന്നു തോന്നുന്നു , വലിയൊരു മുരളലോടെ അതെന്‍റെ നേര്‍ക്ക് ചീറി . ചായ് വില്‍ പൊളിച്ച അടക്ക കെട്ടിവെച്ച ചാക്ക് അവള്‍ സ്വന്തമാക്കിയിരുന്നു , കുടിയിരുപ്പവകാശത്തെ ചോദ്യം ചെയ്യാന്‍ വന്ന കശ്മലാനായി വേണം കരുതിയിരുന്നത് , മുരള്‍ച്ചയുടെ ശബ്ദം കൂടി . ഒരു അധിനിവേശ പ്രതിരോധക്കാരിയുടെ വീറും വാശിയുമായി അവള്‍ തന്‍റെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ചാക്കില്‍ അമര്‍ത്തി മാന്തി, കണ്ണുകളില്‍ തീ പാറിച്ചു .
അകത്തു നിന്നും ഭാര്യ വിളിച്ചു കൂവി .. മണികുട്ട്യേ, നിനക്കാളെ മനസ്സിലായില്ലേ , ഇതെന്‍റെ കുട്ട്യോളുടെ അച്ഛനല്ലേ ?
മണിക്കുട്ടി ഒന്നൊതുങ്ങി , കാലുകള്‍ ഒതുക്കി വെച്ച് കുണുങ്ങി , എന്തോ അപരാധം ചെയ്തത് പോലെ, ദൈന്യതയോടെ എന്നെ നോക്കി .
ഓ .. സാരമില്ല എന്നമട്ടില്‍ ഞാന്‍ ചെറുതായി ഒന്ന് ചിരിച്ചു..
മണിക്കുട്ടിയുടെ മുഖത്തെ ചമ്മല്‍ അപ്രത്യക്ഷമായി , അവള്‍ മെല്ലെ തലയാട്ടി .
രണ്ടു കുട്ടികളെ പോറ്റാന്‍ ഉള്ള പാട് എനിക്കേ അറിയൂ , ന്നിട്ട് ഇവളെങ്ങിന്യാ ഈ എട്ടിനെയും പോറ്റി വലുതാക്കുക ?
എന്‍റെ ചിന്തകളെ അവള്‍ ഗ്രഹിച്ചെടുത്തുവെന്നു വേണം കരുതാന്‍ , മക്കളെ ഓരോന്നിനെയായി നക്കി തുടച്ചുകൊണ്ട് എനിക്ക് നേരെ അവള്‍ കണ്ണുമിഴിച്ചു . അതിന്‍റെ ചൂടില്‍ ഞാന്‍ നിന്നുരുകി .
മണിക്കുട്ടിക്കു തലക്കനം വെച്ചു , വിജയിയെ പോലെ അവള്‍ കഴുത്താട്ടി മുഖം ചാക്കില്‍ ഉരച്ചു. എന്നെ അടുത്തേക്ക് വിളിക്കുന്നതായി എനിക്ക് തോന്നി.
ശ്രുംഗരിച്ചിട്ട് പൂച്ചേന്‍റെ കടീം വാങ്ങിച്ചു ഇങ്ങോട്ട് വരേണ്ടാ .. അകത്തു നിന്നും അമര്‍ഷത്തില്‍ പൊതിഞ്ഞ ഭാര്യയുടെ മണിനാദം .
അനുസരണയുടെയും അനുസരണക്കേടിന്‍റെയും രണ്ടു വഴികള്‍ .. പൂച്ചയും കുട്ടികളും കണ്ണിനെ പിടിച്ചു കെട്ടിയിരിക്കുന്നു , അടുക്കളയില്‍ വെന്ത പരിപ്പില്‍ ഊക്കോടെ തവിയിട്ടിളക്കുന്നതിന്‍റെ ശബ്ദം ഭീഷണിയായി കാതില്‍ വന്നണയുന്നു .. ഇതിയാനെന്താ കാലത്തെ ഈ പൂച്ച പ്രേമം ? ഈ നേരത്ത് പിള്ളാരെ ഒരുക്കാന്‍ സഹായിച്ചു കൂടെ , ബാക്കിയുള്ളോള് ഈട കഷ്ടപ്പെടുന്നത് ഇയാള്‍ കാണുന്നില്ലേ ? വെന്ത പരിപ്പിന് കൂടുതല്‍ നൊന്തു കാണണം , ഉടഞ്ഞ പരിപ്പിന്‍റെ നിസ്സഹായാവസ്ഥ .
ഞാന്‍ പൂച്ചയെ വിട്ട് അടുക്കളയിലേക്കു നീങ്ങി . തഞ്ചത്തില്‍ ഭാര്യയുടെ അടുത്തു കൂടി , തവി വാങ്ങി താഴെ വെച്ചു , ഇനിയും ഉടച്ചു കഴിഞ്ഞാല്‍ പരിപ്പ് ചത്തു പോവ്വല്ലോടോ .. ഇത്തിരി നര്‍മ്മത്തിന്‍റെ സാധ്യതകള്‍ ഞാന്‍ ആരാഞ്ഞു .. ചീനച്ചട്ടിയില്‍ കടുക് പൊട്ടുന്നത് പോലെ അവള്‍ മുറുമുറുത്തു , എന്‍റെ കൈ തട്ടി മാറ്റി .
പോയി , ആ പൂച്ചയ്ക്ക് കാപ്പിരുന്നോള് , ഇങ്ങയ്ക്ക് പറ്റ്യ പണി അതാ . ആ മുഖത്തു വലിയക്ഷരങ്ങളില്‍ തെളിഞ്ഞത് അതായിരുന്നു .
അടുക്കളയില്‍ നിന്നും ഒരുവിധം രക്ഷപ്പെട്ടു ഞാന്‍ ഉമ്മറത്തെ സോഫയില്‍ ചെരിഞ്ഞു . ഒരുപാട് നേരുമായി പത്രം രാവിലെ തന്നെയെത്തിരുന്നു . എട്ടുമണിയായിട്ടും അതൊന്നു തുറന്നു നോക്കിയിട്ടുപോലുമില്ല , ഇതിന്‍റെ പിന്നില്‍ വാര്‍ത്തകള്‍ ശേഖരിക്കാനും ഉത്പാദിപ്പിക്കുവാനുമുളള കഷ്ടപ്പാടുകള്‍ , അതിരാവിലെ മഞ്ഞു കൊണ്ട് അതിവിടെ എത്തിച്ചു തരുന്ന വിതരണക്കാരന്‍ പയ്യന്‍ .. ദൈന്യതയാര്‍ന്ന ആ മുഖങ്ങള്‍ മനസ്സിലൂടെ കടന്നു പോയി.
ഞാന്‍ പത്രം കയ്യിലെടുത്തു .. സ്കൂള്‍ ബസ്സ് കൊല്ലിയിലേക്ക് മറിഞ്ഞു , പന്ത്രണ്ടു കുട്ടികള്‍ മരിച്ചു ,പത്തുപേരുടെ നില അതീവ ഗുരുതരം . മുഖ പേജിലെ കറുത്ത ബോക്സിലെ വെളുത്ത അക്ഷരങ്ങള്‍ കണ്ണു നനയിച്ചു . വീട്ടമ്മയെ ബസ്സില്‍ പോലീസുകാരന്‍ മാനഭംഗപ്പെടുത്തി .. രണ്ടാമത്തെ വലിയ വാര്‍ത്ത .. വായന തുടരാനായില്ല പത്രം അടച്ചു വെച്ചു , കണ്ണടയൂരി മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണീരൊപ്പി . പത്രം വെറും കടലാസ്സായി , കോണു ചേര്‍ത്തു മടക്കി ഞാന്‍ തോണിയുണ്ടാക്കി .
അകത്തളത്തിലെ പയ്യാരം തീര്‍ന്നിരിക്കണം , അവള്‍ ചായയുമായി അടുത്തു വന്നു .. നല്ല ചന്തമുള്ള പൂച്ചക്കുട്ടികള്‍ അല്ല്യേ . ഞാന്‍ ഒന്നും മറുപടിയായി കൊടുത്തില്ല .
ഇത്രയുമായപ്പോഴേക്കും എനിക്കും ചിരി വന്നു .. ചായ മോന്തി കൊണ്ട് ഞാന്‍ പറഞ്ഞു , നല്ല പൂച്ച കുട്ടികള്‍ , രണ്ടിനെ പെറ്റപ്പോഴേ നീയങ്ങു തളര്‍ന്നു . എട്ടിനെയും കൊണ്ട് മണിക്കുട്ടി ചിരിക്കുന്നത് കണ്ടില്ലേ ? ആ ദ്വയാര്‍ത്ഥ പ്രയോഗത്തെ അനുകൂലിച്ചോ വിയോജിച്ചോ എന്നറിയില്ല , തലകുലുക്കി അവള്‍ അകത്തേക്ക് പോയി .
ഭാഗം രണ്ട്
കിടപ്പുമുറിയില്‍ അല്‍പ്പം കൂടി ചേര്‍ന്നു കിടന്നുകൊണ്ട് അവള്‍ പറഞ്ഞു .. മണിക്കുട്ടിയുടെ മക്കളത്രയും പെങ്കുട്ടികളാണത്രേ .
എട്ടു പെണ്‍കുട്ടികള്‍ .. എന്‍റെ മനസ്സില്‍ ആധി പൂത്തു . ചുറ്റും മണത്തും മണപ്പിച്ചും എട്ടിലധികം കണ്ടന്‍പൂച്ചകള്‍ സദാനേരവും പ്രണയം നടിച്ചും സ്നേഹം നടിച്ചും അവയ്ക്ക് പിന്നില്‍ . ഏതു ചെറിയ വീഴ്ചയില്‍ പോലും തകര്‍ന്നുടയാവുന്ന എട്ടു പളുങ്കുപാത്രങ്ങള്‍ .
എന്താ ഇത്ര ആലോചിക്കുന്നത് ? അവളുടെ കരങ്ങള്‍ എന്‍റെ മാറിനെ വരിഞ്ഞു മുറുക്കി .
പെണ്‍കുട്ടികള്‍ നേടെണ്ടുന്ന സ്വയം സുരക്ഷകളെ കുറിച്ച് ആലോചിക്കുകയായിരുന്നു ഞാനപ്പോള്‍ .. നമുക്കും രണ്ടു പെണ്‍മക്കളല്ലേ .. ബാല്യവും വാര്‍ദ്ധക്യവും ഏറെക്കുറെ സുരക്ഷിതമാണ് എന്നു കരുതാം .. യൌവ്വനം ? പുറത്തു കുറുനരികള്‍ ആര്‍ത്തു വിളിച്ചു , ചീവിടുകള്‍ കരഞ്ഞു . അസ്വസ്ഥമായ മനസ്സിനെ തണുപ്പിക്കാന്‍ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാനവളെ ആലിംഗനം ചെയ്തു . മരവിപ്പിക്കുന്ന തണുപ്പിനെ അകറ്റാന്‍ അവളിലെ ചൂടിനെ ഞാന്‍ കൊതിച്ചു .
വായില്‍ കടിച്ചു പിടിച്ച കുട്ടികള്‍ ഓരോന്നിനെയും കൊണ്ട് തട്ടിന്‍പുറത്തെ താവളത്തിലേക്ക് മണിക്കുട്ടി നടന്നു . പൊളിച്ച അടക്ക സൂക്ഷിച്ച ചാക്കുകെട്ട് സുരക്ഷിതമല്ലെന്ന് അവള്‍ക്കു തോന്നിയിരിക്കണം . എട്ടു പെണ്‍കുട്ടികളും ഒരേ താളത്തില്‍ കരഞ്ഞു , അതു ഭീതിയുടേതായിരിക്കാന്‍ വഴിയില്ല , വിശപ്പിന്‍റെതാവണം .. കാരണം അവര്‍ കുട്ടികളല്ലേ ?
റെയ്സര്‍ താടിയിലെ കുറ്റിരോമങ്ങളെ വടിച്ചു കളഞ്ഞു , ചിന്തകള്‍ പാളത്തില്‍ നിന്നും വ്യതിചലിച്ച ഏതോ നിമിഷത്തില്‍ കുറ്റിരോമങ്ങള്‍ക്കൊപ്പം മുഖത്തെ നേരിയ ചര്‍മ്മത്തെയും അടര്‍ത്തിയിരിക്കണം , ചെറിയ നീറ്റല്‍ അനുഭവപ്പെടുന്നു .. തോന്നലിനെ കണ്ണാടി സാക് ഷ്യപ്പെടുത്തി .. മുഖത്തു ചോര പൊടിഞ്ഞിരിക്കുന്നു , ഞാന്‍ തോര്‍ത്തുകൊണ്ട് മുഖം തുടച്ചു .
അച്ഛാ .. ഒന്ന് വേഗം ഡ്രസ്സ് അയേണ്‍ ചെയ്തു താ , ഇപ്പോള്‍ തന്നെ വൈകി . മൂത്ത മകള്‍ അകമുറിയില്‍ നിന്നും വിളിച്ചു കൂവി . രണ്ടാമത്തെയാള്‍ ഇപ്പോഴും പുതപ്പിനടിയിലാണ് , ഓട്ടോ വന്നു ഹോണടിക്കണം എങ്കിലേ അയാളുണരൂ , പിന്നെ അഞ്ചു മിനിട്ടിനകം എല്ലാം റെഡി . അടുക്കളയില്‍ കലവും തവിയും ഭാര്യും തമ്മില്‍ സ്നേഹ സംഭാഷണങ്ങള്‍ നടക്കുന്നു. കായും പരിപ്പും അരിയും വെന്തു കാണണം , അതാ അകത്തെ ശാന്തതയുടെ പൊരുളെന്ന് ഞാന്‍ ഊഹിച്ചെടുത്തു .
രണ്ടു ദിവസം കഴിഞ്ഞാല്‍ ശമ്പളം കിട്ടും , എന്നിട്ട് വേണം ഒരാഴ്ച ലീവെടുക്കാന്‍ .. ഇത് കേട്ടാല്‍ നിങ്ങള്‍ക്കു തോന്നും ഞാനെന്തോ അവിടെ മലമറിക്കുകയാണ് എന്ന് , കൂട്ടരേ.. ആയാസപ്പെട്ട ഒരു പണിയും ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം . അല്ലെങ്കില്‍ തന്നെ ഒരു ഗുമസ്ഥനു എന്ത് റോളാണ് ഈ സമൂഹം നന്നാക്കുന്നതില്‍ ഉള്ളത് .. ചെറു സംഖ്യകളെ പെരുപ്പിച്ചു വലുതാക്കാമെന്നല്ലാതെ. സ്വന്തമായി ഒരു കണക്കു പുസ്തകം പോലും സൂക്ഷിക്കാന്‍ കയ്യില്‍ ഇല്ലാത്തവന്‍, മറ്റുള്ളവരോട് എന്തുപദേശിക്കാനാണ് .
പ്യൂണ്‍ ഗോപാലന്‍ പറഞ്ഞതാണ് ശരി ,നേരത്തെ വരുന്ന മാനേജര്‍ക്ക് ചായ വാങ്ങിച്ചു കൊണ്ട് കൊടുക്കുക , വൈകെയെത്തുന്ന സുപ്രണ്ട് മേഡത്തിന്‍റെ കാതില്‍ എരിവും പുളിയും ചേര്‍ത്തു നുണകള്‍ പരദൂഷണമായി ഒതിക്കൊടുക്കുക .. ഇത്രയൊക്കെ പോരെ ശിപായിയാലും ഗുമസ്ഥനായാലും കഴിഞ്ഞു കൂടുവാന്‍ . സൂര്യന്‍ അതിന്‍റെ ദിനചര്യകള്‍ കൃത്യമായി ചെയ്യുകയും കടം വാങ്ങിച്ചയാലും മാസാവസാനം ശമ്പളം തരുവാനുള്ള മഹാമനസ്കത സര്‍ക്കാര്‍ കാണിക്കുകയും ചെയ്‌താല്‍ ഈയുള്ളവനും ഈയുള്ളവര്‍ക്കും കഴിഞ്ഞുപോകാന്‍ വലിയ പാടെന്തിന് ?
വാടിയ പച്ചക്കറികള്‍ ആദായ വിലക്ക് കിട്ടുമോ എന്നന്വേഷിച്ചു ഞാന്‍ ചന്തയുടെ അങ്ങേയറ്റത്തുള്ള കടയിലേക്ക് കയറി . വാടിത്തളര്‍ന്ന ആ വയോവാര്‍ധക്യമാകുമ്പോള്‍ കുറച്ചു മനുഷ്യപറ്റുണ്ടാകും എന്ന എന്‍റെ ചിന്തയാണ് മറ്റുകടകളില്‍ നിന്നുമകറ്റി അവിടുത്തേക്ക് മനസ്സിനെ കൊണ്ടുപോയത് . അമ്പത് രൂപയും കയ്യിലെ തുണി സഞ്ചിയും ഞാനയാള്‍ക്ക് നേരെ നീട്ടി , അയാളൊന്നും ചോദിച്ചതുമില്ല ഞാനൊന്നും പറഞ്ഞതുമില്ല , കുറെ വട്ടികളില്‍ നിന്നായി കുറച്ചേറെ സാധനങ്ങള്‍ പെറുക്കിയിട്ടു സഞ്ചി എനിക്ക് തിരിച്ചു തന്നു അയാള്‍ ചിരിച്ചു , തിരിച്ചു ഞാനും ചിരിച്ചു . നാളെ എന്ത് കറി കൂട്ടണം .. സാമ്പാറു വേണോ കാളന്‍ വേണോ ? തോരന്‍ എന്തായിരിക്കണം പാവയ്ക്കയാണോ , പയറാണോ , കാബെജാണോ ? തീരുമാനങ്ങള്‍ എല്ലാം എഴുപതു തികഞ്ഞ ആ കടക്കാരന്‍റെതാണ് , അല്ലെങ്കിലും എന്നെക്കാള്‍ കൂടുതല്‍ ഓണമുണ്ട അയാളെ ഞാനെന്തിനു അവിശ്വസിക്കണം ?
വലിയ മുരള്‍ച്ചയോടെ എന്‍റെ പഴയ ബജാജ് ചേതക് സ്കൂട്ടര്‍ ചുമരോരം ചേര്‍ന്ന് നിന്നു . തുരുമ്പെടുത്ത രണ്ടു എന്‍ജിനുകള്‍ വലിയവായില്‍ മുരളുന്നു ,വാതില്‍ തുറന്നു കൊണ്ട് ഇളയമകള്‍ അകത്തേക്ക് കമന്റെറിഞ്ഞു, ഉള്ളില്‍ മറ്റു രണ്ടുപേരും അതാസ്വദിച്ച് ചിരിക്കുന്നു . എനിക്കും അതില്‍ പങ്കുചേരാതിരിക്കാന്‍ കഴിഞ്ഞില്ല.
ഭാഗം മൂന്ന്
വെയിലുപരന്നപ്പോള്‍ മണിക്കുട്ടിക്കു ചൂടുകായാന്‍ തോന്നി . തട്ടിന്‍പുറത്തു നിന്നും പിള്ളാരേം പെറുക്കി മുറ്റത്തേക്കിറങ്ങി . പൂച്ചപ്പട്ടാളം വെയില് കായുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു . ഞാന്‍ ഏറെനേരം അതുതന്നെ നോക്കിനിന്നു . അതേയ് ഒരു സംശയം ണ്ട് , പൂച്ച താന്‍ പ്രസവിച്ച കുട്ടികളെ തിന്നുമോ ? ഭാര്യ അടുത്തുനിന്നും ചോദിച്ചു . പിച്ച വെച്ചു കളിക്കുന്ന പൂച്ചക്കുട്ടികളില്‍ നിന്നും ഞാന്‍ കണ്ണു പറിച്ചെടുത്തു . തിന്നുമോ .. ? ഞാനിതുവരെ കണ്ടിട്ടില്ല , പറഞ്ഞു കേട്ടതേയുള്ളൂ . വിട്ടൊഴിയാത്ത സമസ്യക്കായി ഞാന്‍ വെയിലിനെ നോക്കി , വെയില് പകരുന്ന സൂര്യനെ നോക്കി .
കുട്ടികളില്‍ ഒന്നിനെ വായില്‍ കടിച്ചു പിടിച്ച് മണിക്കുട്ടി ഓടി മറയുന്നത് ഞാന്‍ കണ്ടു . ബാക്കി ഏഴെണ്ണത്തിന്‍റെ മുഖത്തും പരിഭ്രമം കലരുന്നതായി എനിക്ക് തോന്നി , നിര്‍ത്താതെയുള്ള നേര്‍ത്ത കരച്ചില്‍ അന്തരീക്ഷത്തില്‍ ദീനവിലാപമായി തീര്‍ന്നു .
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു മണിക്കുട്ടിക്ക് ഇപ്പോള്‍ അഞ്ചു മക്കളെ ഉള്ളൂ .. മൂന്നെണ്ണം മാഞ്ഞുപോയി ..
തട്ടിന്‍പുറത്തെ അവളുടെ വാസസ്ഥലം ഞാന്‍ ഒളിഞ്ഞു നോക്കി ... ഭാര്യ പറഞ്ഞത് ശരിയാണ് , മണിക്കുട്ടിയോടൊട്ടി അഞ്ചുമക്കള്‍ . പറാവുകാരനെ പോലെ ഒരു കണ്ടന്‍ അവള്‍ക്കു കൂട്ടിരിക്കുന്നു .
മണിക്കുട്ടി മനസ്സില്‍ നിന്നും തല്‍ക്കാലത്തേക്ക് മാഞ്ഞു , അത്യാവശ്യം മറ്റു ചില ദാര്‍ശനിക വ്യഥകളിലേക്ക് എന്‍റെ ചിന്തകള്‍ വ്യാപരിച്ചു . രാജ്യത്തെ ആളോഹരി കടം കൂടുന്നു , വളര്‍ച്ചാ നിരക്ക് മൈനസ്സിലേക്ക് കൂപ്പു കുത്തുന്നു . കെടുകാര്യസ്ഥതയും അഴിമതിയും ഒരിടത്തരക്കാരനെ ഇല്ലാതാക്കുന്നതില്‍ രോഷം കൊണ്ടു . മന്ത്രിമാര്‍ മുതല്‍ ദൈവം വരെയുള്ള സകല വരേണ്യ വര്‍ഗ്ഗത്തെയും ചീത്ത വിളിച്ചു, ശപിച്ചു .
ഒരു ദിവസം രാവിലെ ഇളയമകള്‍ വന്നുപറഞ്ഞു മണിക്കുട്ടിയും മക്കളും മിസ്സ്ട് .. തീരോധനത്തെയോര്‍ത്തു ഭാര്യക്ക് സങ്കടം , മക്കള്‍ക്ക് സങ്കടം , അവരുടെ കണ്ണുകളില്‍ നേര്‍ത്ത നനവ് .. ഭാര്യ പറഞ്ഞു ഇന്ന് അടുക്കള ബന്ദ് , എനിക്ക് വയ്യാ .. മുന്നാല് വര്‍ഷമായി അടുക്കളയില്‍ അവളെ മുട്ടിയുരുമ്മി നടന്ന മണിക്കുട്ടിയുടെ വേര്‍പാട് , പരഞ്ഞുതീരുന്നതിനുമുമ്പ് ഭാര്യ വിതുമ്പി .
തട്ടിക്കുടഞ്ഞെഴുന്നേറ്റു ഞാന്‍ കണ്ണട തപ്പിയെടുത്തു .. പത്രത്തിന്‍റെ താളുകള്‍ തിരിച്ചും മറിച്ചും നോക്കി , അപകടമരണത്തിന്‍റെ , അജ്ഞാത ജടത്തിന്‍റെ പേജുകള്‍ താണ്ടി , അമ്മയും അഞ്ചുമക്കളും ..ദാരുണ മരണത്തിന്‍റെ കറുത്ത അക്ഷരങ്ങള്‍ തെളിഞ്ഞു . സഹതപിക്കാനും അപലപിക്കാനും അധികം ആള്‍ക്കുട്ടമുണ്ടായില്ല . ആത്മഹത്യാണോ കൊലപാതകമാണോ എന്ന് തര്‍ക്ക - വിതര്‍ക്കങ്ങള്‍ ഉണ്ടായില്ല . സാക്ഷി വിസ്താരങ്ങളും കോടതി വിധികളുമില്ലാതെ വെയില് നേര് പറഞ്ഞു , സൂര്യന്‍ നേര് പറഞ്ഞു .. മണിക്കുട്ടിയും എട്ടുമക്കളും ഇല്ലാതായി എന്ന് ഈ പകല് സാക്ഷ്യപ്പെടുത്തുന്നു .
Comment
Comment by t.c.v.satheesan on August 3, 2012 at 10:51am thx
Comment by t.c.v.satheesan on August 1, 2012 at 11:42am RANDUPERKKUM NANDHI
Comment by V Vijayakumar on August 1, 2012 at 12:14am ഉജ്ജ്വലമായ നല്ല എഴുത്ത്. വായിക്കാന്‍ രസമുള്ള, ഒരു മധ്യവര്‍ഗ്ഗക്കാരന്‍റെ അല്‍പ സുഖങ്ങളും മന ക്ലേശങ്ങളും നിസ്സഹായതയുമൊക്കെ ഉള്‍ക്കൊള്ളുന്ന നല്ല കഥ.
ആശംസകള്‍
കഥ മോശമായി എന്ന് പറയുന്നില്ല. കഥയുടെ മൂന്ന് ഘട്ടങ്ങള്‍ പരസ്പരം മുഖം തിരിഞ്ഞു നില്‍ക്കുന്നു എന്നതാവാം ഒരു കാരണം . ഏതായാലും അഭിപ്രായത്തെ അതേ സ്പിരിറ്റില്‍ എടുത്തത് വളരെ സന്തോഷം നല്‍കുന്നു.
Comment by t.c.v.satheesan on July 31, 2012 at 9:07am നല്ല വിമര്‍ശനം കണങ്കൂര്‍ജി .. വിമര്‍ശനത്തില്‍ ഞാനേറെ സന്തോഷവാനാണ് . അതേ, വായനക്കാരനാണ് രചനയെ വിലയിരുത്തേണ്ടത് , എന്‍റെ എഴുത്തിന്‍റെ ഗൌരവം ചോര്‍ന്നുപോയോ എന്നത് ഞാന്‍ പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു . ക്രാഫ്റ്റ് , വാക്കുകളുടെ യഥാവിധിയിലുള്ള കോര്‍ക്കല്‍ , വ്യത്യസ്ഥങ്ങളായ വായനാനുഭാവത്തിലേക്ക് വായനക്കാരനെ കൂട്ടി കൊണ്ടുപോകല്‍ അങ്ങിനെ പലതും നല്ല എഴുത്തിന് എഴുത്തുകാരന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ കഥയുടെ മൂന്നു ഘട്ടങ്ങള്‍ അനായാസമായി കോര്‍ത്തിണക്കി പുതിയ വായനാനുഭവം തരുന്നതില്‍ എനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ , അതു വീണ്ടും വായിച്ച് പുനരെഴുത്തിനു ഞാന്‍ സന്നദ്ധനാണ് എന്നുകൂടി സ്നേഹപൂര്‍വ്വം ഓര്‍മ്മപ്പെടുത്തുന്നു .
പൂച്ച പെറ്റു. അതും എട്ടുകുട്ടികള്‍ . ഞാനത് സങ്കല്‍പ്പിച്ചു നോക്കി. പണ്ടു ഓരോ കുടുംബത്തിലും എട്ടും പത്തും ഉണ്ടാവും കുട്ടികള്‍ . എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങള്‍ അതുപോലെ വലുതായിരുന്നു. ഇന്ന് മനുഷ്യര്‍ അത് ചുരുക്കിച്ചുരുക്കി ഒന്നില്‍ എത്തിച്ചു. പക്ഷെ പൂച്ചകള്‍ ഇതുവരെ ആസൂത്രണം തുടങ്ങിയിട്ടില്ല . നല്ലകാര്യം .
Pavithran Kannapuram liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran replied to V Vijayakumar's discussion WHO IS RIGHT ? in the group RIDDLES
Anandavalli Chandran commented on V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
Anandavalli Chandran liked V Vijayakumar's blog post നാടകശാല പൂർവാധികം പ്രബലതയോടെ അരങ്ങിലേയ്ക്ക്
BOOK MARKS
Malayalam Typing
Malayalam Fonts
Organisation Websites
Kerala Govt. Depts.
________________
Rules & Regulations
Music Online
____________________ Whiteline Vartha

Whiteline
___________________
© 2013 Created by Whiteline World.

You need to be a member of Whiteline World to add comments!
Join Whiteline World